പരിശുദ്ധ കന്യകമറിയത്തെക്കുറിച്ചുള്ള കത്തോലിക്കാ പ്രബോധനം വീണ്ടും ചർച്ചയാവുകയാണ്. മാതാവിനെക്കുറിച്ചുള്ള നിലപാടുകളിൽനിന്ന് സഭ പിന്നോട്ടു പോകുകയാണോ, മാതാവിനെക്കുറിച്ചുള്ള വിഷയങ്ങളിൽ സഭ ഇടയ്ക്കിടെ മാറ്റങ്ങൾ വരുത്തുന്നുണ്ടോ എന്നിങ്ങനെ പല ചോദ്യങ്ങളാണ് ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കാവുന്ന വിധത്തിൽ ചർച്ച ചെയ്യപ്പെടുന്നത്. വിശ്വാസപ്രബോധനങ്ങൾക്കുവേണ്ടിയുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ ഏറ്റവും പുതിയ ‘ഡോക്ട്രൈനൽ നോട്ട്’ (പ്രബോധന രേഖ) ആണ് ഈ ചർച്ചകൾക്ക് ആധാരം.
ആശങ്കകൾ
വിശ്വാസകാര്യങ്ങൾക്കുവേണ്ടിയുള്ള വത്തിക്കാൻ കാര്യാലയം ലെയോ പതിനാലാമൻ മാർപാപ്പയുടെ അംഗീകാരത്തോടെ പ്രസിദ്ധീകരിച്ച ‘വിശ്വാസികളുടെ മാതാവ്’ എന്ന് പരിഭാഷപ്പെടുത്താവുന്ന Mater Populi fidelis എന്ന പ്രബോധനം വഴി പരിശുദ്ധ കന്യകമറിയത്തെ സഹരക്ഷക (co-redemptrix), കൃപാവരത്തിന്റെ മാതാവ് (Mother of all Grace), മധ്യസ്ഥ (Mediatrix) എന്നീ വിശേഷണങ്ങളോടെ അവതരിപ്പിക്കുന്നത് ഉചിതമല്ല എന്ന് പ്രഖ്യാപിച്ചു. പരിശുദ്ധ കന്യകമറിയത്തിന് വലിയ പ്രാധാന്യം നൽകുന്ന കത്തോലിക്കാ സഭ എന്തുകൊണ്ടാണ് ഇങ്ങനെയൊരു പരസ്യനിർദേശം നൽകിയതെന്ന ചോദ്യം ചിലരെയെങ്കിലും സ്വാഭാവികമായും ആശങ്കപ്പെടുത്താവുന്നതാണ്. കത്തോലിക്കാ സഭ ഇനി മേലിൽ മാതാവിന്റെ മാധ്യസ്ഥ്യം തേടുകയോ ദൈവത്തിന്റെ രക്ഷാകര പ്രവൃത്തിയോട് അവളെ ബന്ധപ്പെടുത്തുകയോ അവളുടെ കൃപാവര പൂർണതയെ അംഗീകരിക്കുകയോ ചെയ്യുകയില്ലേ എന്നും സംശയിക്കപ്പെടാൻ ഇടയുണ്ട്.
യാഥാർഥ്യം
ഒന്നാമതായി, കത്തോലിക്കാ സഭ ഒരിക്കലും പരിശുദ്ധ കന്യകമറിയത്തെ സഹരക്ഷകയായി പഠിപ്പിക്കുകയോ പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ല എന്നതാണ് യാഥാർഥ്യം. എന്നാൽ, ചരിത്രത്തിൽ ചിലരെങ്കിലും മാതാവ് സഹരക്ഷകയാണ് എന്ന് കരുതിയിട്ടുണ്ടുതാനും. ഉദാഹരണത്തിന്, വിശുദ്ധ ബർണാഡിന്റെ കുരിശിൻചുവട്ടിലെ മറിയത്തെക്കുറിച്ചുള്ള പത്താം നൂറ്റാണ്ടിലെ പ്രഭാഷണങ്ങൾ പിന്നീട് സഹരക്ഷക എന്ന് പലരും മറിയത്തെ വിളിക്കാൻ ഇടയാക്കിയിട്ടുണ്ട്. സാൽസ്ബുർഗിൽനിന്നുള്ള പതിനഞ്ചാം നൂറ്റാണ്ടിലെ ഒരു ഗാനമാണ് മറിയത്തെ ആദ്യമായി സഹരക്ഷക എന്നു വിളിച്ചത്. തുടർന്ന് പലരും അത് സഭയുടെ പ്രബോധനമാണെന്ന് തെറ്റിദ്ധരിക്കുകയും മാതാവിനെ സഹരക്ഷകയായി വാഴ്ത്തുകയും ചെയ്തു.
ചില ഭക്തസംഘടനകളും സമൂഹങ്ങളും പരിശുദ്ധ പിതാവിനോട് മറിയത്തെ സഹരക്ഷകയായി പ്രഖ്യാപിക്കണമെന്ന് അഭ്യർഥിച്ചിട്ടുണ്ട്. ചില മാർപാപ്പമാർ എങ്കിലും ഔദ്യോഗിക പ്രബോധനത്തിന്റെ ഭാഗമല്ലാതെ, വ്യത്യസ്തമായ ഒരർഥത്തിൽ മറിയത്തെ “സഹരക്ഷക” എന്ന വിധത്തിൽ പരാമർശിച്ചിട്ടുണ്ട് എന്നതും യാഥാർഥ്യമാണ്. എന്നാൽ, ഒരുകാലത്തും മറിയം സഹരക്ഷകയാണെന്ന് കത്തോലിക്കാ സഭ പഠിപ്പിച്ചിട്ടില്ല എന്നു മാത്രമല്ല, അവൾ സഹരക്ഷകയായി കരുതപ്പെടരുതെന്നത് അസന്നിഗ്ധമായി പ്രഖ്യാപിച്ചിട്ടുണ്ടുതാനും. വിശ്വാസ തിരുസംഘത്തിന്റെ പ്രീഫക്ട് ആയിരുന്ന കർദിനാൾ റാറ്റ്സിംഗർ മറിയത്തെ സഹരക്ഷകയായോ കൃപാവരങ്ങളുടെ മധ്യസ്ഥയായോ അംഗീകരിക്കാൻ ആവില്ലെന്ന് 1996ൽ വ്യക്തമായി പ്രഖ്യാപിച്ചു. അതൊരു വിശ്വാസസത്യമായി നിർവചിക്കണം എന്ന അപേക്ഷയെ നിരാകരിച്ചുകൊണ്ടായിരുന്നു ഈ പ്രഖ്യാപനം.
പിന്നീട് ഫ്രാൻസിസ് പാപ്പാ തന്റെ പ്രഭാഷണങ്ങളിൽ പലതവണ ഇക്കാര്യം ആവർത്തിച്ചിട്ടുണ്ട്. “സ്നേഹം വർധിക്കുമ്പോൾ നാം ഉപയോഗിക്കുന്ന വാക്കുകൾ അതിശയോക്തി കലർന്നതായിത്തീരാൻ ഇടയുണ്ട്” എന്ന് പാപ്പാ സരസമായി ഓർമിപ്പിച്ചിരുന്നു. നിഷ്കളങ്കമായ മരിയൻ സ്നേഹത്തിന്റെ തീവ്രവും എന്നാൽ അതിശയോക്തിപരവുമായ പരാമർശങ്ങളാണ് ഇവയൊക്കെ എന്നാണ് പാപ്പാ പറഞ്ഞത്. പക്ഷേ നാം അത്തരം പരാമർശങ്ങൾ ഒഴിവാക്കേണ്ടതുണ്ടെന്നും പാപ്പാ കൂട്ടിച്ചേർത്തിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇപ്പോൾ വിശ്വാസപ്രബോധനത്തിന്റെ കാര്യാലയം വഴി ഇത്തരം പരാമർശങ്ങൾ ഉചിതമല്ല എന്നും ഒഴിവാക്കപ്പെടണം എന്നും തിരുസഭ ഔദ്യോഗികമായി ആവർത്തിച്ച് പ്രഖ്യാപിച്ചിരിക്കുന്നത്.